ന്യൂഡൽഹി: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതി ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ നിഗമനം.
ഡൽഹിയിലെ സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണ് അപകടം നടന്നത്. അഞ്ജലി സിംഗ് എന്ന 20കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് മുൻപ് നിധി എന്ന സുഹൃത്തുമായി ഒരു ഹോട്ടലിലെത്തിയ അഞ്ജലി ഇവരുമായി വഴക്കിട്ടിരുന്നു. ഇവർ എത്തിയ ഹോട്ടലിന്റെ മാനേജരുടേതാണ് മൊഴി.
വഴക്കുണ്ടായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ നിധി സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയ അഞ്ജലിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചു. അഞ്ജലിയുടെ കാല് കാറിന്റെ ആക്സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിലെ കാഞ്ചവാലയിലാണ് വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം സ്പെഷൽ പോലീസ് കമ്മിഷണർ ശാലിനി സിംഗിനാണ് അന്വേഷണച്ചുമതല.



