ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ (ചതുര്‍ദിനം) അയര്‍ലന്‍ഡിന്റെ മുന്നില്‍ കൂറ്റന്‍ തോല്‍വി. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 352 റണ്‍സ് പിന്തുടരുന്ന അയര്‍ലന്‍ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 97 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റിംഗിനയക്കണമെങ്കില്‍ അയര്‍ലന്‍ഡിന് 255 റണ്‍സ് കൂടി വേണം. ഹാരി ടെക്റ്റര്‍ (33), ലോര്‍കന്‍ ടക്കര്‍ (21) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ജോഷ് ടംഗാണ്. 

പീറ്റര്‍ മൂര്‍ (11), ആന്‍ഡ്രൂ ബാല്‍ബിര്‍നി (2), പോള്‍ സ്‌റ്റെര്‍ലിംഗ് (15) എന്നിവരുടെ വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ജെയിംസ് മക്കല്ലം (12) റിട്ടയേര്‍ഡ് ഹര്‍ട്ടായി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് 172ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് നാലിന് 524 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഒല്ലി പോപിന്റെ (205 പന്തില്‍ 208) ഇരട്ട സെഞ്ചുറിയും ബെന്‍ ഡുക്കറ്റിന്റെ (178 പന്തില്‍ 182) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജോ റൂട്ട് 56 റണ്‍സ് നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കാനും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായി. ചില റെക്കോര്‍ഡുകളും ഇംഗ്ലണ്ട് താരത്തെ തേടിയെത്തി. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 11,000 റണ്‍സെടുക്കുന്ന താരമായിരിക്കുകയാണ് റൂട്ട്.