തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്സഭാംഗവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ നരുല ബാനർജിയെ വിമാനത്തിൽ തടഞ്ഞുവെച്ചു. ദുബായിലേക്കുള്ള യാത്രക്കിടെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവരെ ഇഡി തടഞ്ഞു വെച്ചത്. ബംഗാൾ കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായാണ് റുജിറയെ തടഞ്ഞുവെച്ചത്.
രണ്ട് ദിവസത്തിന് ശേഷം ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കായി വിമാനത്താവളത്തിലെത്തിയ റുജിറയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുനിർത്തി ബോർഡിംഗ് നിഷേധിക്കുകയായിരുന്നു. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, റുജിറയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് റുജിറയെ തടഞ്ഞത്.
ലീപ്സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്സ് ആൻഡ് ബൗണ്ട് മാനേജ്മെന്റ് സർവീസസ് എൽഎൽപി എന്നീ രണ്ട് കമ്പനികൾ അഭിഷേക് ബാനർജിയുമായും കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. കൽക്കരി കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന പ്രതികൾ മുഖേന ഈ സ്ഥാപനങ്ങൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 4.37 കോടി രൂപ സംരക്ഷണ ഫണ്ട് കൈപ്പറ്റിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. അഭിഷേക് ബാനർജിയുടെ പിതാവ് അമിത് ബാനർജി ലീപ്സ് ആൻഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളാണ്. ഭാര്യ റുജിറ ബാനർജി പിതാവിനൊപ്പം ലീപ് ആൻഡ് ബൗണ്ട് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
“പ്രാദേശിക തലത്തിലുള്ള സിൻഡിക്കേറ്റ് പ്രശ്നങ്ങൾ” ഒഴിവാക്കാൻ ശ്രമിക്കുന്ന ബിസിനസ്സ് ഉടമകളിൽ നിന്ന് രണ്ട് കമ്പനികളും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ ഇന്ത്യ ടുഡേയോട് പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ കൽക്കരി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റുജിറ ബാനർജിയെ കേന്ദ്ര ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2020ൽ കൽക്കരി അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
പശ്ചിമ ബംഗാളിലെ അസൻസോളിനടുത്തുള്ള കുനുസ്റ്റോറിയ, കജോറ പ്രദേശങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്സിലെ പാട്ടത്തിനെടുത്ത ഖനികളിൽ അനധികൃത കൽക്കരി ഖനനം നടത്തിയെന്നാണ് ആരോപണം. 1,300 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളിലേക്കാണ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്, ഇതിൽ ഭൂരിഭാഗവും നിരവധി പ്രമുഖ വ്യക്തികളിലേക്ക് പോയി. ഇവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളിൽ ഹവാല വഴി പണം നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.



