കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും. അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

ആയുര്‍ മാര്‍തോമ്മാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു. അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി. ഫലം സെപ്റ്റംബര്‍ ഏഴിന് പ്രസിദ്ധപ്പെടുത്തും.