ചെറുതോണി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ കുടുംബത്തിനെ ഇസ്രയേല്‍ നല്‍കുന്നത് സമാനതകളില്ലാത്ത പരിഗണന. ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേല്‍ എംബസിയിലെ ഉപമേധാവി റോണി യദീദിയയുടെ പ്രഖ്യാപനം അനുസരിച്ച്‌ സൗമ്യയുടെ കുടുംബത്തിന് നല്ല നഷ്ടപരിഹാരവും കുടുംബാഗത്തിന് ഇസ്രയേലില്‍ ജോലിയും വരെ ലഭിക്കും.

ഇസ്രയേലിന്റെ മാലാഖയായി സൗമ്യയെ അവര്‍ കാണുന്നതിന് ഉത്തമോദാഹരണമാണ് ഈ നിലപാട്.സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കും, അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷമായി ഇസ്രയേലില്‍ ജോലിചെയ്യുന്ന സൗമ്യ അടുത്തു തന്നെ മകന്‍ അഡോണിന്റെ ആദ്യ കുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ എത്തിയത് മൃതദേഹമായും. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജോനാദന്‍ സഡ്കയും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയത്.ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. കോടികള്‍ കടക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പമാകും കുടുംബാഗത്തിന് ഇസ്രയേലില്‍ ജോലിയും കിട്ടുക. സൗമ്യയുടെ കുടുംബത്തിന് ഇതൊരു വലിയ ആശ്വാസമാകും.ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലി പറഞ്ഞു.