സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 2,62,33,752 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. അതിൽ 1,92,89,777 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയിൽ നിന്നും 5 ലക്ഷം സിറിഞ്ചും ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂർ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസർഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,942 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,71,921 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.