എരുമേലി: പ്രാപ്തനല്ലെന്നു സ്വയം തെളിയിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബഫർ സോൺ വിഷയത്തിൽ വനമേഖലയായി ഭൂപടത്തിൽ രേഖപ്പെടുത്തപ്പെട്ട എയ്ഞ്ചൽവാലിയിലെത്തി ജനങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ജനവാസ കേന്ദ്രങ്ങളെ വനഭൂമിയാക്കിയവര് എല്ലാം ശരിയാക്കുമെന്ന് പ്രസംഗിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് വനം മന്ത്രി. ഇദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം.
കക്ഷി നേതാവായ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണം. പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചതെന്നും സതീശൻ പറഞ്ഞു.