കീവ്: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആചാരപ്രകാരമുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി ഏഴ് മുതൽ 36 മണിക്കൂർ നേരത്തേക്ക് റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലവത്തായില്ല. വെടിനിർത്തൽ ആരംഭിക്കുമെന്ന പ്രഖ്യാപിച്ച സമയത്തും ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ബാഖ്മുത് എന്നീ നഗരങ്ങളിൽ റഷ്യ മിസൈലുകൾ വർഷിച്ചു.
ഖേഴ്സൺ അടക്കമുള്ള നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്ക് മിസൈലുകൾ പതിച്ചതോടെ, യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കി. വെടിനിർത്തൽ വാഗ്ദാനം തങ്ങൾ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും റഷ്യയുടെ വാഗ്ദാനങ്ങൾ സത്യമാണെന്ന ചിന്ത പണ്ടേ ഉപേക്ഷിച്ചെന്നും യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, ജനുവരി ഏഴിന് ക്രിസ്മസ് ആചരിക്കുന്ന പതിവ് ഉപേക്ഷിച്ചതായും റഷ്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വം അംഗീകരിക്കില്ലെന്നും അറിയിച്ചുകൊണ്ട് നിരവധി യുക്രെയ്ൻ പൗരന്മാർ രംഗത്തെത്തി.