തിരുവനന്തപുരം: കർഷക ക്ഷേമത്തെ കുറിച്ച് അധരവ്യായമം നടത്തുന്ന സിപിഎമ്മും എൽഡിഎഫ് സർക്കാരും ആത്മാർഥതയുണ്ടെങ്കിൽ കാർഷിക കടാശ്വാസ കമ്മിഷന് നൽകാനുള്ള കോടികളുടെ കുടിശിക ഉടൻ നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കമ്മീഷൻ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും നൽകേണ്ട തുക 400 കോടി കഴിഞ്ഞിട്ടും എൽഡിഎഫ് സർക്കാരിന് അനങ്ങാപ്പാറ നയമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവിനും ആർഭാടത്തിനുമായി കോടികൾ പൊടിക്കുന്പോഴാണ് കർഷകരോടുള്ള കടുത്ത അവഗണനയും അനീതിയും തുടരുന്നത്. ദുരിതം അനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ എന്ന ഉദ്ദേശലക്ഷ്യത്തോടെ തുടങ്ങിയ കാർഷിക കടാശ്വാസ കമ്മിഷൻ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നോക്കുകുത്തിയായി.
കർഷകർക്ക് കമ്മീഷൻ അനുവദിക്കുന്ന സാന്പത്തിക സഹായം സഹകരണ ബാങ്കുകൾക്ക് സർക്കാരാണ് നൽകേണ്ട ത്. എന്നാൽ കർഷകർ അവരുടെ വിഹിതം അടച്ചിട്ടും സർക്കാർ തുക അനുവദിക്കാത്തതിനാൽ കർഷകർ ഈടായി നൽകിയ വസ്തുവിന്റെ ആധാരം ബാങ്കുകൾ തിരികെ നൽകുന്നില്ല. ഇത് കർഷകരുടെ ദുരിതം ഇരട്ടിയാക്കി.
ബാങ്കുകളിൽ നിന്നും ആധാരം ലഭിക്കാത്തിനാൽ കൃഷി, കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് വായ്പ എടുക്കാൻ കഴിയാത്ത ഗതികേടിലാണ് കർഷകൻ. പ്രകൃതിക്ഷോഭം മൂലം കാർഷിക വിളകൾ നശിക്കുകയും വരുമാനം നഷ്ടമായി വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെയും വലിയ പ്രതിസന്ധിയിലാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു.