മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ നേതൃത്വത്തിനും താരങ്ങള്‍ക്കുമെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക്. സുനില്‍ ഛേത്രി മികച്ച കളിക്കാരന്‍ ആയിരുന്നെങ്കിലും, തന്റെ സുഹൃത്തുക്കളെയും സുനില്‍ ഛേത്രി സുഹൃത്തുക്കളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെന്ന് തുറന്നടിക്കുകയാണ് സ്റ്റിമാക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ലൂണയും ഓഗ്ബച്ചെയും ഒഴികെയുള്ള വിദേശതാരങ്ങള്‍ മറ്റൊരു രാജ്യത്തിനും വേണ്ടാത്തവരെന്നും അദ്ദേഹം പറഞ്ഞു. 

എഐഎഫ്എഫ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ പദവിക്ക് വിജയന്‍ യോഗ്യനല്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ അദ്ദേഹം ഇതിഹാസ താരമെന്നുള്ള കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. സ്റ്റിമാക്കിന്റെ കരാര്‍ റദ്ദാക്കിയതായി കഴിഞ്ഞ ദിവസാണ് എഐഎഫ്എഫ് അറിയിച്ചത്. 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ മോശം പ്രകടനമാണ് സ്റ്റിമാക്കിനെ പുറത്താക്കാന്‍ കാരണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ യോഗമാണ് ഒറ്റക്കെട്ടായി നിര്‍ണായക തീരുമാനമെടുത്തത്. എഐഎഫ്എഫ് വൈസ് പ്രസിഡന്റ് എന്‍.എ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ക്രൊയേഷ്യന്‍ മുന്‍ താരമായ ഇഗോര്‍ സ്റ്റിമാക് 2019ലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2023 ഒക്ടോബറില്‍ സ്റ്റിമാക്കിന്റെയും സഹപരിശീലകരുടേയും കരാര്‍ എഐഎഫ്എഫ് പുതുക്കി നല്‍കിയിരുന്നു. 2026 ജൂണ്‍ വരെ സ്റ്റിമാക്കുമായി കരാറുണ്ടായിരുന്നു. 

എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാന്‍ സ്റ്റിമാക്കിനായില്ല. നാല് ക്വാളിഫയര്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമിന് സമ്മാനിക്കാനായത്. നാല് കളികളില്‍ ഇന്ത്യന്‍ ടീം നേടിയത് രണ്ട് ഗോളുകള്‍ മാത്രമായി. അഫ്ഗാനിസ്ഥാനോടും കുവൈത്തിനോടും ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും 1-2ന് വീതം തോല്‍വി രുചിച്ചിരുന്നു.