റഷ്യയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രഹസ്യമായി ഉക്രെയ്‌നിനോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കിയാല്‍ മോസ്‌കോയെ ആക്രമിക്കാന്‍ കഴിയുമോ എന്ന് പ്രസിഡന്റ് സെലെന്‍സ്‌കിയോട് ട്രംപ് ചോദിച്ചെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ചതിന് പിറ്റേന്ന് ജൂലൈ 4 ന് സെലെന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈലുകള്‍ യുെ്രെകനിലേക്ക് എത്തിക്കാനുള്ള സാധ്യതയെക്കുറിച്ചടക്കം ട്രംപ് ചര്‍ച്ച ചെയ്തത്. ഉക്രെയ്‌നിലേക്കുള്ള ആയുധ വിതരണം ആഴ്ചകള്‍ക്ക് മുന്‍പ് പെന്റഗണ്‍ നിര്‍ത്തി വെച്ചിരുന്നു. 

പുടിനുമായുള്ള സംഭാഷണത്തില്‍ ട്രംപ് പിന്നീട് നിരാശ പ്രകടിപ്പിച്ചിരുന്നു. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ നേതാവിന് താല്‍പ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയ്‌ക്കൊപ്പം ഓവല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ ഉടന്‍ തന്നെ നാറ്റോ സഖ്യകക്ഷികള്‍ക്ക് അയയ്ക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. ‘ഞങ്ങള്‍ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ പോകുന്നു, അവ നാറ്റോയിലേക്ക് പോകും,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.