നെടുമങ്ങാട്: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണം ആധുനിക കേരളത്തിന് അപമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉഴമലയ്ക്കലിലെ നിതിന്‍റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നിതിന്‍റെ സഞ്ചയന ദിവസം പോലും പ്രതികളെ പിടികൂടാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കാമ്പസുകളിൽ കുട്ടികൾ വിവേചനം നേരിടേണ്ടി വരുന്നത് നാം അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കേരള പോലീസിന്‍റെ ഭാഗത്തുനിന്ന് ഈ കേസിൽ വലിയ ഉദാസീനതയുണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാമ്പസുകളിലെ ഹരാസ്‌മെന്‍റുകൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കമ്മിറ്റികൾ ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യമില്ല, അവയുടെ പ്രവർത്തനം ഉറപ്പാക്കണം. ആന്‍റി റാഗിംഗിന്‍റെ ഭാഗമായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശക്തമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. കാമ്പസിനുള്ളിലെ വിവേചനങ്ങൾക്കെതിരെ വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.