പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.
തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.
പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ് കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.
തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.



