സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ആലപ്പുഴ കുട്ടനാട്ടിലാണ് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര ആണു (65) മരിച്ചത്. വൈകിട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്ദിരയ്ക്ക് ആന്റി വെനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്ഥാനത്ത് പാമ്പുകടി മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

പാമ്പ് കടിയേറ്റ് തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിഎംഒമാരുടെ യോഗം വിളിച്ചിരുന്നു. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് പാമ്പുകടിയേറ്റിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.