ഒരാഴ്ച‌യായി കേരളം കുളിരിൽ മൂടിപ്പുതയ്ക്കുകയാണ്. സാധാരണയായി ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന അതിശൈത്യം അൽപം നേരത്തേ വന്നതാണോ എന്ന സംശയമാണ് പലയിടത്തും ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി തിരുവനന്തപുരം അടക്കം പല ജില്ലകളിലും മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഈ അതിശൈത്യം അപൂർവമാണെന്നാണ് വിലയിരുത്തൽ.

ദിത്വ ചുഴലിക്കാറ്റിൻ്റെ സ്വാധീനം മൂലമാണ് ഈ അസാധാരണ തണുപ്പെന്ന് കാലാവസ്‌ഥാ കേന്ദ്രം അധികൃതർ അറിയിച്ചു. പകൽ താപനില കുറഞ്ഞതിനാൽ രാവിലെയും ഉച്ചയ്ക്കും കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. തലസ്ഥാനത്ത് സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസം തിരുവനന്തപുരത്ത് ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. അതേസമയം, ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇവിടെ ഏഴ് ഡിഗ്രിയോളം താപനില കുറഞ്ഞതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനിടെ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലും തണുപ്പേറിയതോടെ കേരളം പൂർണ്ണമായും ശൈത്യത്തിൻ്റെ പിടിയിലായ പ്രതീതിയാണ് നിലനിൽക്കുന്നത്.