പാലക്കാട്: ജമ്മു കശ്മീരിൽ പുൽവാമയ്ക്ക് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മുഹമ്മദ് ഷാനിബ് പാലക്കാട് കാഞ്ഞിരപ്പുഴയിലെ വീട്ടിൽനിന്ന് ഇറങ്ങിയത് ബെംഗളൂരുവിലേക്കെന്ന് പറഞ്ഞ്. ബെംഗളൂരുവിലെ സൂപ്പർമാർക്കറ്റിൽ ജോലി കിട്ടിയെന്നും അങ്ങോട്ടേക്ക് പോകുകയാണെന്നും പറഞ്ഞ് ഏപ്രിൽ 13നാണ് 27കാരനായ ഷാനിബ് വീടുവിട്ടത്. എന്നാൽ യുവാവ് ജമ്മു കശ്മീരിൽ എത്തിയത് എങ്ങനെയാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് പോലും വിവരമില്ല. യുവാവിന്റെ മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്.

പോലീസ് ബന്ധപ്പെട്ട് യുവാവിൻ്റെ മേൽവിലാസം അറിയാമോ എന്ന് തിരക്കുകയായിരുന്നുവെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദിഖ് ചോപ്പാടൻ മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് ഷാനിബ് വീട്ടിൽനിന്ന് പോകുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 17നാണ് ഷാനിബ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഷാനിബിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഏപ്രിൽ 17ന് ഉമ്മയുമായി ഫോണിൽ ബന്ധപ്പെട്ട ഷാനിബ് തന്നെ ഇനി വിളിക്കരുതെന്നും തിരക്കാണെന്നും പറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു.

പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും പ്ലസ് ടുവിന് 90 ശതമാനം മാർക്കും നേടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാനിബ് പിന്നീട് എൻട്രൻസ് പരിശീലനത്തിന് ചേർന്നിരുന്നു. ഇതിനിടെ, മാനസ്സിക വെല്ലുവിളി ഉണ്ടായതിനെ തുടർന്ന് പഠനം പൂർത്തിയാക്കാനായില്ല. ഇടയ്ക്ക് ആരോടും പറയാതെ വീടുവിട്ട് പോകുന്ന പ്രകൃതം ഷാനിബിന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇടയ്ക്ക് ബന്ധുവിനൊപ്പം വയറിങ് ജോലിക്ക് പോകുമായിരുന്നു. വർമംകോട് കറുവാൻതൊടി അബ്ദുൾ സമദിന്റെയും ഹസീനയുടെയും മകനാണ് ഷാനിബ്. പിതാവും സഹോദരനും വിദേശത്താണ്. സഹോദരി ബെംഗളൂരുവിൽ അക്കൗണ്ടൻ്റാണ്.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ജമ്മു കശ്മീരിലെ ഗുൽമാർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുടുംബവുമായി ബന്ധപ്പെട്ട് ഷാനിബിൻ്റെ മരണവിവരം അറിയിച്ചത്. യുവാവിൻ്റെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഫോട്ടോയും വിലാസവും അനുസരിച്ചാണ് പോലീസ ബന്ധുക്കളെ വിളിച്ചത്. വനപ്രദേശത്തുനിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന് സമാനമായി പാടുകളുണ്ടായിരുന്നതായി പോലീസ് കുടുംബത്തെ അറിയിച്ചു.

യുവാവിനെ കരടി ആക്രമിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്. കരസേനയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. 10 ദിവസത്തോളം പഴക്കമുള്ള മൃതദേഹം പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ 18നാണ് ഷാനിബ് കശ്മീരിൽ എത്തിയതെന്നാണ് റിപ്പോ‍ർട്ട്.