ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി. ഉയർന്ന ജനസാന്ദ്രതയും ഭൂമിയേറ്റെടുക്കാനുള്ള പ്രയാസവും കാരണം റോഡിൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കേരളത്തിലെ ജനങ്ങൾക്ക് പുതുജീവനേകുന്ന ദേശീയപ്രാധാന്യമുള്ള പദ്ധതിയാണിതെന്ന് സുപ്രീംകോടതി പറഞ്ഞു.

പദ്ധതിയുടെ പാരിസ്ഥിതിക ആശങ്കകൾ വിദഗ്ധർ പരിഗണിച്ചതാണ്. നിർമാണത്തിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഹർജിക്കാർക്ക് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. താമരശ്ശേരി ചുരത്തിന് ബദൽപാതയാകുന്ന പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഉരുൾപൊട്ടലിന് സാധ്യതയുള്ള അതിപരിസ്ഥിതിലോല മേഖലയാണ് വയനാടെന്ന് ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. എന്നാൽ, അക്കാര്യങ്ങൾ എൻജിനിയർമാർ പരിഗണിക്കുമെന്നും തുരങ്കപാത പലയിടത്തും നിർമിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി ഇടപെടുന്നത് പദ്ധതി വൈകിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ ഹർജിക്കാർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ തങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സഹർജിയും നൽകിയിരുന്നു. എന്നാൽ, ഹർജിക്കാരുടെ വാദങ്ങളെല്ലാം തള്ളിയതോടെ സർക്കാരിന് പ്രത്യേകിച്ചൊന്നും പറയേണ്ടിവന്നില്ല.

തുരങ്കപാത ഉരുൾപൊട്ടൽ മേഖലയിലെന്ന് ഹർജിക്കാർ

ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്.

പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു.

ഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. പദ്ധതിയുടെ വിലയിരുത്തൽ കേന്ദ്രത്തിനുപകരം സംസ്ഥാനതലത്തിൽ നടത്തിയതുതന്നെ വലിയ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, പദ്ധതിയെ എ വിഭാഗമായാണ് കേന്ദ്ര പരിസ്ഥിതി വിലയിരുത്തൽ സമിതി പരിഗണിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കാൻ തുരങ്കപാതയാണ് നല്ലത് -ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹൈക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ശ്യാം ദിവാൻ വാദിച്ചു. പദ്ധതിയെ എ വിഭാഗമായി പരിഗണിച്ചിട്ടേയില്ല.

സാങ്കേതിക നടപടികളെങ്കിലും പാലിക്കണമായിരുന്നെന്നും അതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വാദങ്ങളെല്ലാം ഹൈക്കോടതി പരിഗണിച്ചതാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി.