കൽപ്പറ്റ: വയനാട് ചുരത്തിന് സമാന്തരമായുള്ള റോപ് വേ പദ്ധതി പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്) മാതൃകയിൽ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വയനാടിൻ്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണ്. പുതിയ ട്രെൻഡ് അനുസരിച്ച് ലോകത്ത് വിനോദസഞ്ചാര മേഖലയിൽ ശക്തമാകുന്ന ശാഖകളിൽ ഒന്നായി സാഹസിക ടൂറിസം മാറും. സംസ്ഥാനത്തിന് അനുയോജ്യമായ സാഹസിക ടൂറിസത്തെ സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിനോദസഞ്ചാര വകുപ്പ് നേതൃത്വം നൽകുമെന്നും

ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ അഡ്വഞ്ചർ ടൂറിസം പാർക്കുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയാണ് സാഹസിക ടൂറിസത്തിൽ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിർമിതി ബുദ്ധി ഉൾപ്പെടെയുള്ള നവീന ആശയങ്ങൾ ചേർത്ത് സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും പ്രയോജനപ്പെടുത്താൻ കഴിയും വിധം നിർമിതി ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച് അഭിരുചികൾ മനസിലാക്കുകയും നയരൂപീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ കേരള വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസ്സിന്റെ ഫ്ലാഗ് ഓഫ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത്‌ നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികൾക്ക് സാഹസിക മലകയറ്റം യാത്ര പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.

അതേസമയം 3.6 കിലോമീറ്ററാണ് താമരേശേരി ചുരത്തിൽ ഉദ്ദേശിക്കുന്ന റോപ് വേയുടെ ദൂരം. 15 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകും. താമരശേരി ചുരം തുടങ്ങുന്ന അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗത്തെ ബന്ധിപ്പിച്ചാകും കേബിൾ കാർ പദ്ധതി നടപ്പിലാക്കുക. മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാനാകുന്ന ആറ് സീറ്റുള്ള എസി കേബിൾ കാറായിരിക്കും ഇവിടെ ഉപയോഗിക്കുക. അടിവാരത്തിനും ലക്കിടിയ്ക്കും ഇടയിൽ 400 ഓളം ടവറുകൾ സ്ഥാപിക്കും.