സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം.

വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.

ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രീകൃത പോർട്ടലിലൂടെ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ പ്രക്രിയ പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ആദ്യ പ്രധാന സംരംഭമാണ് ബില്‍.

മുസ്ലീം സ്ത്രീകള്‍ക്കും അമുസ്ലിം പ്രതിനിധികള്‍ക്കും പ്രാതിനിധ്യമുള്ള സംസ്ഥാന വഖഫ് ബോർഡുകള്‍ക്കൊപ്പം ഒരു കേന്ദ്ര വഖഫ് കൗണ്‍സില്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പരിഷ്കാരങ്ങള്‍ ഇത് നിർദ്ദേശിക്കുന്നു.

ഒരു വസ്തുവിനെ വഖഫ് അല്ലെങ്കില്‍ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുള്ള പ്രാഥമിക അധികാരിയായി ജില്ലാ കളക്ടറെ നിയോഗിക്കുന്നതിനുള്ള നിർദ്ദേശമാണ് ബില്ലിലെ വിവാദ വ്യവസ്ഥയായി പ്രതിപക്ഷം ആരോപിക്കുന്നത്.

ആഗസ്റ്റ് 8ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുകയും നിർദിഷ്ട നിയമം പള്ളികളുടെ പ്രവർത്തനത്തില്‍ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാകിയിരുന്നു

എന്നാല്‍ ഇതിനെ ഭരണഘടനയെയും മുസ്ലീങ്ങളെയും ലക്ഷ്യമിടുന്നതാണെന്നും ചൂണ്ടിക്കാണിച്ച്‌ ചർച്ചയ്‌ക്ക് ശേഷം പാർലമെൻ്റിന്റെ സംയുക്ത സമിതിക്ക് വിടുകയാണുണ്ടായത്.

പ്രധാന നിര്‍ദേശങ്ങള്‍

*അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

*വഖഫ് നിയമം എന്നത് ‘ഉമീദ്’ (യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡിവലപ്മെന്റ് ആക്‌ട്) എന്നാക്കി

*നിയമപരമായി അവകാശമുള്ളയാള്‍ക്കുമാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ

*വഖഫ് സ്വത്താണോ സര്‍ക്കാര്‍സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത്,
സംസ്ഥാനസര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി

*സംസ്ഥാനസര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനംചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്‌ലോഡ്‌ചെയ്യണം

*തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനംചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം

*സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം

*നിലവില്‍ വഖഫ് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ചെയ്യുമ്ബോള്‍ പത്രപ്പരസ്യം നല്‍കണം

*വഖഫ് സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം