ന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ വിനോദ് കാംബ്ലിയുടേത്. ഇന്ത്യയ്ക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും കളിച്ചെങ്കിലും ഫോം നിലനിർത്താൻ സാധിക്കാതെ ക്രിക്കറ്റിൽ നിന്നുതന്നെ കാംബ്ലി അപ്രത്യക്ഷനാകുകയായിരുന്നു. പ്രതിഭയിൽ സച്ചിനേക്കാൾ മുന്നിലെന്ന് മുൻ താരങ്ങൾ പോലും വിലയിരുത്തിയ താരമായിരുന്ന കാംബ്ലിക്ക് ജീവിതത്തിലെ അച്ചടക്കമില്ലായ്മയാണ് വിനയായത്. ക്രിക്കറ്റിന്റെ ഗ്ലാമർ ലോകത്ത് മുഴുകിയ കാംബ്ലി, കുത്തഴിഞ്ഞ ജീവിതശൈലിയിലൂടെ ജീവിതവും കരിയറും ആരോഗ്യവും നശിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ അക്കാലത്ത് താൻ കാംബ്ലിയോട് കരിയറിൽ ശ്രദ്ധിക്കാൻ ഉപദേശിച്ചിരുന്നുവെന്നും എന്നാൽ തന്റെ ഉപദേശം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും യുവ്രാജ് സിങ്ങിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്രാജ് സിങ് വെളിപ്പെടുത്തിയിരിക്കുകയാണ്.

”ഈ പാർട്ടികളും പുകവലിയും പെൺകുട്ടികളുടെ പിന്നാലെ പോകലുമെല്ലാം നിർത്താൻ ഒരിക്കൽ ഞാൻ വിനോദ് കാംബ്ലിയോട് പറഞ്ഞു. അല്ലെങ്കിൽ നീ ഇല്ലാതാകും, നീ കരയും എന്നെല്ലാം പറഞ്ഞിരുന്നു. ഞാൻ അവനോട് നേരിട്ട് സംസാരിച്ചിരുന്നു. പക്ഷേ നിങ്ങളുടെ സമയം കഴിഞ്ഞുപോയെന്നായിരുന്നു അവന്റെ മറുപടി. താൻ രാജാവാണെന്നായിരുന്നു അവന്റെ ധാരണ. ഇപ്പോൾ അവന് എന്ത് സംഭവിച്ചുവെന്ന് നോക്കൂ. കളിയേക്കാൾ വലുതല്ല ആരും.” – ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ യോഗ്രാജ് സിങ് വ്യക്തമാക്കി.

മോശം ആരോഗ്യസ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഏറ്റവും ഒടുവിൽ കാംബ്ലിയെ വാർത്തകളിൽ നിറച്ചത്. 2024 ഡിസംബർ 21-ന് മൂത്രാശയ അണുബാധയും കടുത്ത വയറുവേദനയും കാരണം അദ്ദേഹത്തെ താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നതിനിടയിൽ തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തെ അലട്ടിയിരുന്നു. 2023-ൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും ഭർത്താവിന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അത് പിൻവലിക്കുകയായിരുന്നുവെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്.