വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ് ഒരു മനുഷ്യസ്‌നേഹിയാണെന്നും സി കെ ജാനു ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തില്‍ പോലും റിസര്‍വേഷനപ്പുറത്തേക്ക് ഒരാളെ പരിഗണിച്ചിട്ടില്ല. വിജയ് ഒരു നടന്‍ എന്നതിനപ്പുറത്തേക്ക് മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും വേദനയും അറിയുന്ന യഥാര്‍ഥ മനുഷ്യനാണ് – സി കെ ജാനു പറഞ്ഞു.

ടിവികെയുടെ വിജയം പഠന വിഷയമാക്കേണ്ടതാണെന്നും ജാനു പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തിരുത്താണ് തമിഴ്‌നാട്ടില്‍ ഇത്തവണ നടന്നത്. ഡിഎംകെ ഇനിയും സവര്‍ണ്ണ മനോഭാവത്തില്‍ നിന്നും പുറത്തു വന്നിട്ടില്ല. വിജയ് ഒരു നടന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹിയാണ്. ഞാന്‍ എന്നെ തന്നെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു എന്ന് പറയാനുള്ള തന്റേടം അവിടെ നിന്നാണ് ഉണ്ടാകുന്നത്. നമ്മുടെ സംവിധാനങ്ങളില്‍ ഇല്ലാതെ പോകുന്നത് അതാണ് – അവര്‍ വ്യക്തമാക്കി.

വിജയ് ഒരു മാതൃകയാണെന്നും ജാനു ചൂണ്ടിക്കാട്ടുന്നു. വിജയ് പറയുന്നതെന്തോ അത് പ്രവര്‍ത്തിക്കും. ഇവിടെ എല്ലാം പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എന്നെ വിളിച്ചവരോട് എല്ലാം വിസിലിന് വോട്ട് ചെയ്യാനാണ് പറഞ്ഞത് – ജാനു വ്യക്തമാക്കി.