മലയാളം റാപ് ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ആളാണ് ഹിരൺദാസ് മുരളി എന്ന വേദന. അടുത്തിടെ മികച്ച ഗാന രചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടനെ തേടിയെത്തിയിരുന്നു. ചിദംബരം സംവിധാനം ചെയ്ത മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു വേടന് പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ കാര്യത്ത കുറിച്ച് വേടൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

തന്റെ ഷോ കാണാനെത്തിയ ഒരു ആരാധകൻ അടുത്തിടെ ട്രെയിൻ തട്ടി മരിച്ചതിനെ കുറിച്ചാണ് വേടൻ പറയുന്നത്. ആ വിവരം തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്നും അത് തന്റെ ഉറക്കം കെടുത്തിയെന്നും വേടൻ പറയുന്നു. “എന്റെ ഷോയ്ക്ക് വരുന്നവരുടെ ജീവന്‍ പൊലിയുന്ന സംഭവം ഏറ്റവും വേദനയുള്ള ഒന്നാണ്. കഴിഞ്ഞ ദിവസം കാസര്‍കോഡ് ഒരു പരിപാടിയ്ക്ക് പോയി, പരിപാടി കാണാന്‍ ആയി വന്ന ഒരു മോന്‍ ട്രെയിന്‍ തട്ടി മരിച്ചു. പരിപാടി നടക്കുന്നതിന്റെ എത്രയോ ദൂരെ സംഭവിച്ച ഒന്നാണ്, പക്ഷേ അവന്‍ വന്നത് എന്റെ പരിപാടിക്കായിരുന്നു. പത്തൊന്‍പത് വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ആ വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി.” വേടൻ പറയുന്നു.

‘ഞാന്‍ തകര്‍ന്നുപോയി’

“ഒരു ഉത്തരവാദിത്വം എന്ന നിലയിലാണ് ആ കുട്ടിയുടെ മാമനെ വിളിച്ച് സംസാരിച്ചത്. ഒറ്റമോനായിരുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. രണ്ട് ദിവസം അതെന്റെ ഉറക്കം കെടുത്തി. ഇപ്പോള്‍ ആലോചിക്കുമ്പോഴും ഒരു വേദനയാണ്. ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് അങ്ങനെ ജീവന്‍ നഷ്ടപ്പെടുന്നത്. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല, മറക്കുക എന്നല്ലാതെ.” വേടൻ കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലായിരുന്നു വേടന്റെ പ്രതികരണം.