കേരളം കാത്തിരിക്കുകയാണ്. ഈ ദുർഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമിടും. പൂർണമായ പ്രതീക്ഷയോടെ, നിറഞ്ഞ ആത്മവിശ്വാസത്തോടെ ടീം യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടും.

സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്നു സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നു. അതിൽ മാറ്റമില്ല. തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മൂലമാണ് പ്രഖ്യാപനം വൈകിക്കാൻ കാരണം. നാളെ ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഒറ്റപ്പെട്ട തർക്കങ്ങളേയുള്ളൂ. ഗ്രൂപ്പിന്റെ പേരിൽ സീറ്റ് വീതം വെയ്ക്കുന്ന കാലം അവസാനിച്ചുവെന്നും നേതാക്കൾ കൂടിയാലോചന നടത്തി ഓരോ സീറ്റിലെയും വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരും എന്നാണ് വിശ്വാസമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലം നടന്ന എല്ലാ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും അത്യപൂർവമായ പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. അതിനുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 2019-നേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 30 വർഷക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് യുഡിഎഫിനുണ്ടായത്. ഈ സർക്കാരിന്റെ തെറ്റായ നടപടികളെ ജനങ്ങളുടെ മുന്നിൽ യുഡിഎഫ് അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. എവിടെയെല്ലാം ഗവൺമെൻ്റ് പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേൽപ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യുഡിഎഫ് മുന്നോട്ട് വരുന്നത്.

സർക്കാർ ചെലവിൽ സാധാരണക്കാരന്റെ ചെലവിൽ ഖജനാവിൽനിന്ന് പണം എടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇവിടെ നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളം ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. സർക്കാർ സാമ്പത്തികമായ പ്രതിസന്ധിയിൽ കൂപ്പുകുത്തുമ്പോൾ ഇതുപോലെ കോടിക്കണക്കിന് രൂപയുടെ പരസ്യം നടത്തിയ കാലം ഉണ്ടായിട്ടില്ല. അതെല്ലാം ചോദ്യം ചെയ്യപ്പെടും. കേരളത്തെ തകർത്തു തരിപ്പണമാക്കിയ, ഒരു സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുകയെന്നും അദ്ദേഹം പറഞ്ഞു.