കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ നിക്ഷേപകൻ തീ കൊളുത്തി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സഹകരണ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇബ്രാഹിം ഹാജിയുടെ ആത്മഹത്യയിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഇബ്രാഹിം ഹാജി ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

താൻ മരിക്കുകയാണെങ്കിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാർ, നിലവിലെ പ്രസിഡന്റ് ബഷീർ തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം ഹാജി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. നിക്ഷേപമായും കടമായും നൽകിയ 75ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് ആരോപണം. തനിക്ക് നേരെ വധശ്രമം ഉണ്ടായെന്നും സന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നുണ്ട്. ആത്മഹത്യ ശ്രമം നടന്നതിന് പിന്നാലെ സുധീർ കുമാർ ഒളിവിൽ പോയിരുന്നു.

കടത്തനാട് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിലേക്കും അന്വേഷണം നീളും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഓഫീസിലേക്ക് ഇന്നലെ ഡി വൈ എഫ് ഐ മാർച്ച്‌ നടത്തിയിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം. കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.