ഛത്തീസ്ഗഡിലെ ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ജൂലൈ 29-ന് നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, തെരുവുനായ കറി നക്കിയ ഉച്ചഭക്ഷണം കഴിച്ച 78 വിദ്യാർത്ഥികൾക്ക് പേവിഷബാധ വാക്സിൻ നൽകി. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വിദ്യാർത്ഥികൾക്ക് നൽകാനുള്ള ഉച്ചഭക്ഷണത്തിലെ കറി തെരുവുനായ നക്കുന്നത് കുട്ടികൾ കാണുകയും, ഉടൻതന്നെ അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ, ഈ മുന്നറിയിപ്പ് അവഗണിച്ച്, പാചക തൊഴിലാളികൾ നായ നക്കിയ അതേ ഭക്ഷണം കുട്ടികൾക്ക് വിളമ്പുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
സംഭവം വലിയ വിവാദമായതിനെത്തുടർന്ന്, കുട്ടികളെ ഉടൻതന്നെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും, പേവിഷബാധ ഏൽക്കുന്നത് തടയാനുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.