ഉത്തരകാശി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ അഞ്ചായി ഉയർന്നു. ബുധനാഴ്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. നൂറിലധികം പേരെ കാണാനില്ല. ഇന്ത്യൻ സൈന്യം, എസ്ഡിആർഎഫ്, പോലീസ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ 190-ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. സംസ്ഥാനത്തുടനീളം ശക്തമായ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
പ്രദേശത്ത് കനത്ത മഴതുടരുന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഹർസിൽ പ്രദേശത്ത് 11 സൈനികരെയും കാണാനില്ല. മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെത്തന്നെ സംഭവസ്ഥലെത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനായി ആകാശയാത്ര നടത്തി. കാണാതായവരുടെ ബന്ധുക്കളെ സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനൽകി. 160-ഓളം പോലീസുകാർ, ഹെലിക്കോപ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ഉടൻതന്നെ ഹെലിക്കോപ്ടറുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽപ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മേഘവിസ്ഫോടനം എന്ന് വിശേഷിപ്പിക്കാൻ പര്യാപ്തമായ മഴ പ്രദേശത്ത് ചൊവ്വാഴ്ച ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഘവിസ്ഫോടനം നടന്നതായുള്ള സൂചനയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശാസ്ത്രജ്ഞനായ രോഹിത് താപ്ലിയാൽ പറഞ്ഞു. 27 മില്ലീമീറ്റർ മഴ മാത്രമാണ് ചൊവ്വാഴ്ച ലഭിച്ചത്. ഇത് ഇത്രമേൽ ആഘാതം തീർക്കുന്ന ഒരു മിന്നൽ പ്രളയ്തതിന് കാരണമാകില്ലെന്ന് രോഹിത് വ്യക്തമാക്കി. പിന്നെന്താണ് കാരണമെന്ന ചോദ്യത്തിന്, അത് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടിനൽകി.
ഉത്തരകാശി ജില്ലയിലെ ധരാലിയിലും സുഖിടോപ്പിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി പേർ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് ഇരുപത് ഹോട്ടലുകളും ഹോംസ്റ്റേകളും വീടുകളുമുണ്ടായിരുന്നു. ഇവയൊന്നാകെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർ മുഖ്യമന്ത്രി പുഷ്കർ ധാമിയെ വിളിച്ച് കേന്ദ്രത്തിന്റെ മുഴുവൻ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.