തീരുവ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനപരിശോധിക്കുന്നെന്ന റിപ്പോര്‍ട്ടാണ് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറില്‍ അന്തിമ ധാരണ ആകാത്തതിന് പിന്നാലെ ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ യുഎസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം, തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനപരിശോധിക്കുന്നെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം സാമൂഹികമാധ്യമമായ എക്സില്‍ അറിയിച്ചു.

യുഎസുമായുള്ള ഉഭയകക്ഷി കരാറുകള്‍ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികള്‍ തുടരുന്ന പക്ഷം അവ മരവിപ്പിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ കരാറിലേക്ക് എത്തിച്ചേരാനുള്ള അതിതീവ്ര ശ്രമങ്ങളിലാണ് രണ്ട് രാജ്യങ്ങളുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24 ന് ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.