ഇറാൻ പരമോന്നത നേതാവിനെയും അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള മകൻ മൊജ്താബയെയും ആക്രമിക്കാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അവതരിപ്പിക്കപ്പെട്ടതായി ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട്.

എന്നാൽ, ആക്രമണ കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഏത് നിമിഷവും തീരുമാനങ്ങൾ മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രതിരോധ വകുപ്പ് എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ വിവിധ സൈനിക ഓപ്ഷനുകൾ പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആക്രമണ പദ്ധതികൾ ആഴ്ചകൾക്ക് മുമ്പ് തന്നെ ട്രംപിന് മുന്നിലെത്തിയെങ്കിലും, അദ്ദേഹം ബോധപൂർവ്വം ഒരു സ്ട്രാറ്റജിക് അംബിഗ്വിറ്റി  നിലനിർത്തുകയാണെന്ന് മറ്റൊരു ഉപദേശകൻ പറഞ്ഞു. പ്രസിഡന്റിന്റെ ചിന്തകളെക്കുറിച്ച് മാധ്യമങ്ങൾക്ക് ഊഹാപോഹങ്ങൾ നടത്താമെങ്കിലും, അദ്ദേഹം എന്ത് ചെയ്യുമെന്ന് ട്രംപിന് മാത്രമേ അറിയൂ എന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രതികരിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തിന് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായാൽ അത് മിഡിൽ ഈസ്റ്റിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

ആണവ കരാറിന്റെ കാര്യത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അല്ലാത്തപക്ഷം മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷമായ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടികൾ നിർത്തലാക്കണമെന്ന കാര്യത്തിൽ വാഷിംഗ്ടൺ ഉറച്ചുനിൽക്കുകയാണ്. എന്നാൽ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം.

സാധ്യമായ സൈനിക നീക്കങ്ങൾക്ക് മുന്നോടിയായി 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമസേന വിന്യാസമാണ് അമേരിക്ക മിഡിൽ ഈസ്റ്റിൽ നടത്തുന്നത്. എഫ്-35, എഫ്-22 ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും യുഎസ് നേവിയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള കപ്പലുകളും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന വിമാനവാഹിനിക്കപ്പലും ഉടൻ എത്തും. മാർച്ചോടെ എല്ലാ സന്നാഹങ്ങളും പൂർണ്ണമായി സജ്ജമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.