യുഎസിലെ കായിക ഇനത്തിന്റെ പേര് ‘സോക്കര്‍’ എന്നതില്‍ നിന്ന് ‘ഫുട്‌ബോള്‍’ എന്നാക്കി മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂലൈ 13 ന് ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്. അദ്ദേഹം സ്ട്രീമിംഗ് ചാനലായ DAZN ടിവിയോടാണ് ഇങ്ങനൊയാരു അഭിപ്രയം പറഞ്ഞത്. 

”നമുക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ അതിനെ ‘ഫുട്‌ബോള്‍’ എന്ന് വിളിക്കുന്നു. നമ്മള്‍ അതിനെ ‘സോക്കര്‍’ എന്ന് വിളിക്കുന്നു. പക്ഷേ ആ മാറ്റം വളരെ എളുപ്പത്തില്‍ വരുത്താന്‍ കഴിയും.’ ജൂലൈ 14 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍  ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പേര് മാറ്റാന്‍ ട്രംപ് പണ്ടേ മിടുക്കനാണ്. അതിന് ഉദാഹരണമാണ് മെക്‌സിക്കോ ഉള്‍ക്കടലിനെ അമേരിക്ക ഉള്‍ക്കടലാക്കി മാറ്റാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് അത് പിന്തുടരാന്‍ സ്വകാര്യ ഭൂപട നിര്‍മ്മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുമുണ്ട്. യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ കായിക വിനോദം വ്യാപകമായി ഫുട്‌ബോള്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവ ഇതിനെ സോക്കര്‍ എന്നാണ് വിളിക്കുന്നത്.