വാഷിങ്ടൺ: ഇറാനെതിരെ യുഎസ് നടത്തിവരുന്ന യുദ്ധത്തെ വിമർശിച്ച് അമേരിക്കൻ സെനറ്റർ ക്രിസ് മർഫി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഓരോ ദിവസവും യുഎസിന് 2 ബില്യൺ ഡോളർ ആവശ്യമാണെന്നും ക്രിസ് മർഫി പറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കടലിടുക്ക് തുറന്നുകിടന്നിരുന്നതായും ഈ സംഘർഷം യുഎസിൽ മരണനിരക്കും ജീവിതച്ചെലവും വർധിപ്പിച്ചതായും ലോകമെമ്പാടുമുള്ള പ്രതിസന്ധിയ്ക്ക് കാരണമായതായും ഇത് യുഎസ് സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതാണ് പ്രശ്നം. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കടലിടുക്ക് തുറന്നുകിടന്നിരുന്നു, ഇപ്പോൾ നമ്മൾ സൃഷ്ടിച്ച ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഇത് ഭ്രാന്താണ്!” അദ്ദേഹം പറഞ്ഞു.”രണ്ട് ബില്യൺ ഡോളർ എന്നത് വലിയ തുകയാണ്. ഓരോ ദിവസവും യുദ്ധത്തിനുവേണ്ടി ചെലവഴിക്കുന്ന ഏറ്റവും കുറഞ്ഞ തുക ഇതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ നടക്കുന്ന യുദ്ധത്തിനിടയിൽ ആഗോള കപ്പൽഗതാഗതം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇറാൻ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇറാനിയൻ നിയമസഭാംഗവും പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാവുദ്ദിൻ ബൊറൂജെർഡി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (IRIB) യോട് പറഞ്ഞത്, ഈ വലിയ ടോൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നാണ്.
ഇസ്രയേൽ ഇറാനിൽ പുതിയ ആക്രമണ പരമ്പരകൾ ആരംഭിക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നന്നായി പോകുകയാണെന്നും ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് കൂടുതൽ സമയം നൽകുന്നു എന്നും അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണങ്ങൾ വർദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യും എന്ന് വെള്ളിയാഴ്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്മാറുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സ്റ്റോക്ക് മാർക്കറ്റുകൾ തകർന്നടിഞ്ഞതും യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നതും കാരണം, ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ പിടിവാശി അവസാനിപ്പിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം വർദ്ധിച്ചു. തന്ത്രപ്രധാനമായ ജലപാതയിലൂടെ ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയാണ് സാധാരണയായി കടന്നുപോകുന്നത്. കടലിടുക്ക് തുറക്കാൻ ഇറാന് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാറായപ്പോൾ ഇറാൻ്റെ ഊർജ്ജ പ്ലാന്റുകൾ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, വ്യാഴാഴ്ച താൻ നിശ്ചയിച്ച സമയപരിധി ഏപ്രിൽ 6 ലേക്ക് മാറ്റിവെച്ചു, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നു എന്ന് പറയുകയും ചെയ്തു. എന്നാൽ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ഇറാന്റെ പ്രതികരണം.



