യുഎസിന്റെ പുതിയ ഉപരോധങ്ങളെ നേരിടാന്‍ റഷ്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇത്തരം ഭീഷണികള്‍ മുഴക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്താണെന്ന് മനസിലാക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചൈനയില്‍ നടന്ന ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ ലാവ്‌റോവ് പറഞ്ഞു.

50 ദിവസത്തിനകം ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ 100% വരെ ഉയര്‍ന്ന സെക്കന്‍ഡറി താരിഫുകള്‍ ചുമത്താന്‍ യുഎസിന് കഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ പരാമര്‍ശം.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ വ്യക്തിപരമായി ആശങ്കപ്പെടുത്തുന്നുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ വളരെ ഗൗരവമുള്ളതാണ്. അവയില്‍ ചിലത് പ്രസിഡന്റ് പുടിനെ വ്യക്തിപരമായി ആശങ്കപ്പെടുത്തുന്നു,’ പെസ്‌കോവ് പറഞ്ഞു. പുടിന്‍ ഒരു കൊലയാളിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കടുംപിടുത്തക്കാരനാണെന്നും ട്രംപ് പറഞ്ഞിരുന്നു.