കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 2026-ന്റെ തുടക്കത്തിൽ അമേരിക്കൻ തൊഴിൽ വിപണി കരുത്ത് കാട്ടി. ജനുവരിയിൽ 1,30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതോടെ രാജ്യം സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ മറികടന്നു. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞു. ഫെബ്രുവരി 11-ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (BLS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ മന്ദഗതിയിലുള്ള വളർച്ചയ്ക്ക് ശേഷമുള്ള ആശ്വാസകരമായ മാറ്റമാണിത്. എങ്കിലും, സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തൊഴിൽ വിപണിയിലെ ഈ ഉണർവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഡൗ ജോൺസ് പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയോളം തൊഴിലവസരങ്ങളാണ് ഇത്തവണ ഉണ്ടായത്. ഡിസംബറിൽ 4.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജനുവരിയിൽ കുറഞ്ഞത് ശുഭസൂചനയായി കാണുന്നു.  പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഫെഡറൽ റിസർവ് എടുക്കുന്ന തീരുമാനങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. 

ഈ കണക്കുകൾ ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ തെളിവാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. “പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ കണക്കുകളാണ് വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം നമ്മളാണ്. അതിനാൽ തന്നെ അമേരിക്ക കുറഞ്ഞ പലിശ നിരക്ക് മാത്രമേ നൽകേണ്ടതുള്ളൂ,” എന്ന് അദ്ദേഹം ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.

എന്നാൽ ആരോഗ്യമേഖല (82,000 തൊഴിലുകൾ), സാമൂഹിക സേവന മേഖല (42,000 തൊഴിലുകൾ) എന്നിവിടങ്ങളിലാണ് പ്രധാനമായും വർദ്ധനവുണ്ടായിട്ടുള്ളതെന്നും നിർമ്മാണ മേഖലയിലും നേരിയ വളർച്ചയുണ്ടായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫെഡറൽ ഗവൺമെന്റ് ജോലിയിലും ഫിനാൻഷ്യൽ സെക്ടറിലും ഇടിവുണ്ടായി.

കണക്കുകൾ പോസിറ്റീവ് ആണെങ്കിലും ചില ആശങ്കകൾ ബാക്കിയുണ്ട്. ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും തൊഴിൽ വിപണിയെ ബാധിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2025-ൽ മുൻപ് കണക്കാക്കിയതിനേക്കാൾ വളരെ കുറഞ്ഞ തൊഴിലുകൾ മാത്രമേ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ എന്ന് പുതിയ  കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, തൊഴിൽ തേടുന്നവർക്ക് എല്ലാ മേഖലകളിലും അവസരങ്ങൾ ലഭ്യമല്ലെന്നതും ഒരു പോരായ്മയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും പുതിയ നിയമപരിഷ്കാരങ്ങളും വരും മാസങ്ങളിൽ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക ലോകം.