ഇറാന്‍-അമേരിക്ക സമാധാന കരാറില്‍ കടുത്ത അതൃപ്തിയില്‍ ഇസ്രയേല്‍. കരാര്‍ വിവരങ്ങള്‍ അറിയിക്കണമെന്ന ഇസ്രയേലിന്റെ അഭ്യര്‍ഥന അമേരിക്ക തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ താന്‍ അസന്തുഷ്ടനെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ജി-സെവന്‍ ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഹിസ്ബുല്ലയ്‌ക്കെതിരായ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത മറുപടി നല്‍കുമെന്നാണ് ഇസ്രയേലിന് ഇറാന്‍സേനയുടെ മുന്നറിയിപ്പ്. ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശവും കരാറിലുണ്ടെന്നും ഇത് ലംഘിക്കുകയാണെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ ഇറാനും അമേരിക്കയും തമ്മില്‍ ആയതിനാല്‍ തന്നെ ഇസ്രയേല്‍ അതിലൊരു കക്ഷിയല്ല. ഈ യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് അവരെ പിന്‍വലിക്കാതെ, യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി.

അതേസമയം ഇറാനില്‍ വന്‍കിട നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 300 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ ഫണ്ട് രൂപീകരിക്കാന്‍ കരാറില്‍ നിര്‍ദേശമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ഫണ്ടിലേക്കുള്ള പകുതിയിലധികം തുകയും ഇതിനകം തന്നെ ഉറപ്പാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.