ടെല്‍ അവീവ്: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാന്‍ വധിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ചാര ഏജന്‍സി മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മജീദ് മൊസയെബിയെയാണ് ഇറാന്‍ വധിച്ചതെന്ന് ഇറാനിലെ ജുഡീഷ്യല്‍ ന്യൂസ് ഔട്ട്‌ലെറ്റായ മിസാന്‍ ഓണ്‍ലൈനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ച ശേഷം മജീദ് മൊസയെബിയെ എല്ലാ ക്രിമിനല്‍ നടപടിയും പൂര്‍ത്തിയാക്കി ഇന്ന് രാവിലെ തൂക്കിലേറ്റി’, റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെ മൊസാദ് ഇന്റലിജന്‍സ് ഏജന്‍സിക്ക് സൂക്ഷ്മമായ വിവരങ്ങള്‍ മജീദ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാരപ്പണി നടത്തിയെന്ന് സംശയമുള്ള നിരവധിപ്പേരെ ജൂണ്‍ 13ന് നടന്ന ഇസ്രയേലിന്റെ ആക്രമണത്തിന് ശേഷം ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ ഇസ്രയേലുമായി നിഴല്‍ യുദ്ധത്തിലായിരുന്ന ഇറാന്‍ മൊസാദിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് നിരവധിപ്പേരെ വധിച്ചിട്ടുണ്ട്. 

Image

അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തി. 27 മിസൈലുകള്‍ രണ്ട് ഘട്ടങ്ങളിലായി ഇറാന്‍ തൊടുത്തുവിട്ട് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തില്‍ ടെല്‍ അവീവിലും ഹൈഫയിലും കാര്യമായ നാശനശഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആരോഗ്യ മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിലെ ബെൻ ​ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളവും ​ഗവേഷണ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ്സ് കോർപ്സിനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

തിരിച്ചടിക്ക് ഇസ്രയേലും മറുപടി നല്‍കി. ഇറാനിലെ പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമിച്ചത്. അതേസമയം ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് ശേഷം റേഡിയേഷന്‍ അളവുകളൊന്നും വര്‍ധിച്ചിട്ടില്ലെന്ന് കുവൈറ്റിലെ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.