കാലിഫോര്‍ണിയ: 21കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 35കാരനായ സിമ്രൻജിത്ത് സിങ് സെഖോനയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്.

2025 നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. കാമറില്ലോ നഗരത്തില്‍ വച്ച് നടന്ന ആക്രമണത്തെക്കുറിച്ച് മേജര്‍ ക്രൈംസ് സെക്ഷ്വല്‍ അസോള്‍ട്ട് യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സിമ്രൻജിത്തിത്താണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇയാള്‍ മുന്‍പും മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

നവംബര്‍ 27ന് പുലര്‍ച്ചെയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ തൗസന്‍ഡ് ഓക്‌സ് ബാറില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്നത്. പെണ്‍കുട്ടി മദ്യപിച്ചിരുന്നതിനാല്‍ ബോധമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ വഴിയില്‍ വച്ച് അവര്‍ കാറിലിരുന്ന് ഉറങ്ങിപ്പോയി. വാഹനം യുവതിയുടെ വീട്ടിലെത്തിയതായി രേഖകളുണ്ട്. എന്നാല്‍ ഇയാള്‍ വീടിന് മുന്നിലെത്തിയ ശേഷം കാറില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഡിസംബര്‍ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിമ്രൻജിത്ത് സിങിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. വാദം കേട്ട കോടതി അഞ്ച് ലക്ഷം ഡോളര്‍ പിഴ ചുമത്തുകയും തുടര്‍നടപടികള്‍ക്കായി ഡിസംബര്‍ 29ന് കോടതിയെ സമീപിക്കാനും ഉത്തരവിട്ടു.