അമേരിക്കയിൽ ട്രംപ് ഭരണകൂടം ആരംഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വ റദ്ദാക്കൽ (Denaturalisation) നടപടികളുടെ ഭാഗമായി ഇന്ത്യൻ വംശജനായ കമ്പനി സിഇഒയ്ക്ക് യുഎസ് പൗരത്വം നഷ്ടമാകാൻ ഒരുങ്ങുന്നു. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്റ്റാഫിംഗ് കമ്പനിയായ ‘മാഗ്നാവിഷൻ എൽഎൽസി’ (Magnavision LLC) ഉടമയും സിഇഒയുമായ നീരജ് ശർമ്മ (50) എന്ന ഇന്ത്യൻ വംശജനെതിരെയാണ് യുഎസ് നീതിന്യായ മന്ത്രാലയം (DOJ) കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജരേഖകൾ ചമച്ച് പൗരത്വം നേടിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി.

അമേരിക്കൻ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള എച്ച്-1ബി (H-1B) വിസകളുമായി ബന്ധപ്പെട്ട് നീരജ് ശർമ്മ വൻ സാമ്പത്തിക-രേഖാ തട്ടിപ്പുകൾ നടത്തിയതായി യുഎസ് അധികൃതർ കണ്ടെത്തിയിരുന്നു. വിദേശ ഐടി ജീവനക്കാരെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനായി ഒരു പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച 11 എച്ച്-1ബി വിസ അപേക്ഷകളാണ് ഇയാൾ സമർപ്പിച്ചത്. ബാങ്ക് എക്സിക്യൂട്ടീവുകളുടെ വ്യാജ ഒപ്പുകളും കമ്പനി ലെറ്റർഹെഡുകളും ഇതിനായി ഉപയോഗിച്ചിരുന്നു.

പൗരത്വം റദ്ദാക്കാൻ കാരണം: ഈ വിസ തട്ടിപ്പുകൾ നിലനിൽക്കെ തന്നെ, 2017-ൽ പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ താൻ യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നീരജ് ശർമ്മ സത്യപ്രസ്താവന (Oath) നടത്തിയിരുന്നു. തുടർന്ന് 2017 ഡിസംബറിൽ ഇയാൾക്ക് യുഎസ് പൗരത്വവും ലഭിച്ചു. എന്നാൽ പിന്നീട് നടത്തിയ സമഗ്രമായ അന്വേഷണത്തിൽ 2015-നും 2017-നും ഇടയിൽ ഇയാൾ നടത്തിയ വിസ തട്ടിപ്പുകൾ തെളിയുകയും കോടതി ശിക്ഷിക്കുകയും ചെയ്തു. കള്ളം പറഞ്ഞും വിവരങ്ങൾ മറച്ചുവെച്ചുമാണ് പൗരത്വം കൈക്കലാക്കിയതെന്ന് വ്യക്തമായതോടെയാണ് നിലവിൽ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ യുഎസ് നീതിന്യായ മന്ത്രാലയം സമർപ്പിച്ചത്.

അമേരിക്കയിൽ വ്യാജരേഖകളിലൂടെയും വഞ്ചനയിലൂടെയും പൗരത്വം നേടിയ വിദേശികളെയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ ഉൾപ്പെട്ട മറ്റ് 16 പേരെയും ഉൾപ്പെടുത്തി ആകെ 17 പേരുടെ പൗരത്വം റദ്ദാക്കാനുള്ള വിപുലമായ പ്രചാരണത്തിനാണ് ട്രംപ് ഭരണകൂടം തിങ്കളാഴ്ച തുടക്കം കുറിച്ചത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിദേശ വംശജരായ പൗരന്മാർക്കെതിരെ യുഎസ് സർക്കാർ നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.