ന്യൂഡൽഹി: വിവാഹത്തിൽ പ​ങ്കെടുക്കാനായി പാകിസ്താനിലെത്തിയ ഇന്ത്യൻ കുടുംബം രാജ്യത്തേക്ക് തിരിച്ചുവരാൻ സഹായം തേടുന്നു. വിസ പ്രശ്നം മൂലം രണ്ട് വർഷമായി ഇവർ പാകിസ്താനിൽ തുടരുകയാണ്. ഇവരെ തിരിച്ചെത്താൻ കേന്ദ്രസർക്കാറിന്റെ ഉൾപ്പടെ ഇട​പെടൽ വേണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. 

മാജിദ് ഹുസൈൻ 2007ലാണ് പാകിസ്താൻ പൗരത്വമുള്ള താഹിർ ജബീനെ വിവാഹം കഴിക്കുന്നത്. തുടർന്ന് അവരെ ഇന്ത്യയിലേക്ക് കൊണ്ടു വരികയും യു.പിയിലെ രാംപൂരിൽ താമസമാക്കുകയും ചെയ്തു. 2022ലാണ് താഹിറിന്റെ സഹോദരന്റെ വിവാഹത്തിൽ പ​ങ്കെടുക്കുന്നതിനായിൽ ഇവർ പാകിസ്താനിലേക്ക് പോയത്. എന്നാൽ, മൂന്ന് മാസ​ത്തെ വിസ കാലാവധി കഴിഞ്ഞ രണ്ട് ദിവസം കൂടി ഇവർ പാകിസ്താനിൽ തുടർന്നു. ഇതോടെയാണ് ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രതിസന്ധിയിലായത്.

തുടർന്ന് ഇന്ത്യയിലേക്ക് വരാൻ ഇവർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മാജിദിന്റെ മാതാവും സഹോദരിമാരും ഇപ്പോഴും രാംപൂരിൽ തുടരുകയാണ്. മാജിദിനേയും കുടുംബത്തെയും നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 

മാജിദ് വിളിച്ചിരുന്നുവെന്നും ഇന്ത്യയിലെത്താൻ സാധിക്കാതിരുന്നതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് പറഞ്ഞുവെന്നും മാതാവ് ഫാമിദ പറഞ്ഞു. മാജിദിനും കുട്ടികൾക്കുമുള്ള വിസ ലഭിച്ചുവെങ്കിൽ താഹിറിയുടെ അപേക്ഷ നിരന്തരമായി നിരസിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇവരുടെ ബന്ധുവായ ഷാക്കിർ അലി പറഞ്ഞു.