ദുബായ്: യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ ‘നാഫിസ്’ ഈ വർഷം സ്വദേശിവൽക്കരണം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. ഡിസംബർ 31 നകം 2% സ്വദേശിവൽക്കരണം നടത്താനാണ് നിർദേശം നൽകിയത്. 50 തിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ 2025 ലെ 2% സ്വദേശിവൽക്കരണം ഉൾപ്പെടെ 8% സ്വദേശിവൽക്കരണം പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്.

കൂടാതെ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടികൾ ആരംഭിക്കും. സ്വദേശികളെ നിയമിക്കാത്ത ഓരോ ഒഴിവിനും ആളൊന്നിന് പ്രതിമാസം 8,000 ദിർഹം അതായത് വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കുകയും ചെയ്യും. അടുത്ത വർഷം മുതൽ ഇത് 9,000 ദിർഹമായി വർധിക്കുമെന്നും അറിയിച്ചു.

20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളും വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണമെന്നും വ്യക്തമാക്കി. ഇത് നിർബന്ധമാണ്. കൂടാതെ സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാണിക്കുന്ന കമ്പനികൾക്കുനേരെ കനത്ത പിഴ കൂടെ ചുമത്തും. കൃത്രിമം കാണിച്ചാൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ.

ഇത് ആദ്യമാണെങ്കിൽ ഒരു ലക്ഷം ദിർഹം കൂടെ പിഴ ചുമത്തും. അതേസമയം നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ വ്യാപക പരിശോധനകൾ നടത്തും. കൂടാതെ സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്ബിൽ’ ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുന്നതായും വ്യക്തമാക്കി.

ചെറുകിട കമ്പനികളെ പിഴ ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. കാരണം 2024 ൽ ഒരാളെയും 2025 ൽ രണ്ടാമത്തെ സ്വദേശിയെയും നിയമിക്കണമെന്ന നിബന്ധനയുണ്ട്. ഇനി നിയമനം നടത്താത്ത പക്ഷം, ഓരോ സ്വദേശി ഒഴിവിലും പിഴ ചുമത്തപ്പെടും. ഇത്തരത്തിലുള്ള കമ്പനികളെയാണ് കൂടുതലായി വ്യാജ നിയമനത്തിനായി ഉപയോഗിക്കാനുള്ള സാധ്യത കൂടുതൽ.

അതേസമയം പിഴ ചുമത്തപ്പെടുന്ന കമ്പനികൾക്ക് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം വീതം ഒന്നിച്ച് അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനി പിഴ അടയ്ക്കാത്തപക്ഷം ഇത് കമ്പനിയുടെ പ്രവർത്തനാനുമതിയെ ബാധിക്കുകയും മറ്റ് സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യും.

നിയമപരമായ ആവശ്യങ്ങൾക്കായി സ്വദേശികളെ ചെറിയ ശമ്പളത്തിൽ നിയമിക്കുകയോ കൃത്യമായ ജോലിയോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ നിയമിക്കുകയോ ചെയ്യുന്നതും വ്യാജ ലംഘനമായാണ് കണക്കാക്കുന്നത്. അതിനാൽ വ്യാജ നിയമനങ്ങളെ അതീവ ഗൗരവത്തോടെയാണ് മന്ത്രാലയം കാണുന്നത്.