ദുബായ്: യുഎഇ പ്രവാസികൾക്കും നാട്ടിലുള്ള യാത്രക്കാർക്കും ഒരുപോലെ സന്തോഷം നൽകുന്ന വാർത്തയുമായി അൽഹിന്ദ് ഗ്രൂപ്പ്. ഇന്ത്യയിൽ സ്വന്തമായി വിമാന സർവീസ് തുടങ്ങാൻ അൽഹിന്ദ് ഗ്രൂപ്പിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ‘അൽഹിന്ദ് എയർ’ എന്ന പേരിൽ പുതിയ വിമാനക്കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ- ടൂറിസം ഗ്രൂപ്പാണ് അൽഹിന്ദ്. ഇതോടെ പുതിയൊരു വിമാനക്കമ്പനി കൂടി ഇന്ത്യൻ ആകാശത്ത് ചിറകുവിടർത്തുകയാണ്. ആദ്യം ഇന്ത്യയ്ക്കകത്തുള്ള വിവിധ നഗരങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. ഇതിനുശേഷം അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം.

കൂടാതെ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുമ്പോൾ അൽഹിന്ദ് എയറിന്റെ ആദ്യ ലക്ഷ്യസ്ഥാനം യുഎഇ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത് ഗൾഫ് പ്രവാസികൾക്ക് വലിയ ഗുണമാകും. സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത് പ്രവാസികളെ സംബന്ധിച്ച് ഏറ്റവും ആശ്വാസമാണ്. കൂടാതെ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്നും കമ്പനി അറിയിച്ചു. യുഎഇ പ്രവാസികളുടെ ദീർഘകാലമായുള്ള വലിയൊരു പ്രശ്നമാണ് വിമാന ടിക്കറ്റുകളുടെ അമിത നിരക്ക്.

ഈ സാഹചര്യത്തിലാണ് അൽഹിന്ദ് ഗ്രൂപ്പ് സ്വന്തം വിമാന സർവീസുമായി വരുന്നത്. ഇത് പ്രവാസികൾക്ക് പ്രധാനമായും മൂന്ന് രീതിയിൽ ഉപകാരപ്പെടുമെന്നും കമ്പനി അറിയിച്ചു. സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന വിധത്തിൽ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ നൽകുന്നക.

അതിനാൽ നിലവിൽ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ചാർജിൽ നിന്നും പ്രവാസികൾക്ക് സഹായകമാകും. കൂടാതെ കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം നാട്ടിൽ പോയി വരാനും ഇത് ആശ്വാസമായി മാറും. പ്രവാസികളിൽ ഭൂരിഭാഗവും കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

ഈ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. മറ്റ് വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുമ്പോഴോ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുമ്പോഴോ പ്രവാസികൾ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കാറുണ്ട്. ഈ സാഹചര്യത്തിലും പ്രവാസികൾക്ക് മെച്ചപ്പെട്ട സേവനവും സഹായവും നൽകുമെന്നും കമ്പനി വ്യക്തമാക്കി.