ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കാവുന്ന നിർണായകമായ നിരീക്ഷണവുമായി സുപ്രീം കോടതി. രാജ്യത്തെ വ്യക്തിനിയമങ്ങളിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും ഏക സിവിൽ കോഡ് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോടതി പറഞ്ഞു. മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു സുപ്രധാന നിലപാട് സ്വീകരിച്ചത്. നിലവിലുള്ള 1937-ലെ മുസ്ലിം വ്യക്തിനിയമം (ശരീഅത്ത് ആക്ട്) റദ്ദാക്കിയാൽ ഉണ്ടാകാനിടയുള്ള നിയമപരമായ ശൂന്യതയെക്കുറിച്ച് കോടതി ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു.

ഒരു നിയമം പെട്ടെന്ന് ഇല്ലാതാക്കുമ്പോൾ ആ സ്ഥാനത്ത് പകരം എന്ത് എന്ന ചോദ്യം ഉയരുന്നുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. പരിഷ്കരണത്തിനായുള്ള അമിത ആവേശത്തിൽ മുസ്ലിം സ്ത്രീകൾക്ക് നിലവിൽ ലഭിക്കുന്ന അവകാശങ്ങൾ കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. നിയമങ്ങൾ റദ്ദാക്കുന്നതിനേക്കാൾ ഉപരിയായി, നിലവിലുള്ള വിടവുകൾ നികത്തുന്ന രീതിയിലുള്ള സമഗ്രമായ ഒരു നിയമനിർമ്മാണമാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ, സ്വത്തവകാശ കാര്യങ്ങളിൽ മുസ്ലിം സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചു. പിൻതുടർച്ചാവകാശം എന്നത് ഒരു സിവിൽ അവകാശമാണെന്നും അത് മതപരമായ അവിഭാജ്യ ഘടകമല്ലെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ത്രീകൾക്കും തുല്യമായ അവകാശങ്ങൾ ലഭിക്കണമെന്നും ജാതിയോ മതമോ ലിംഗനീതിക്ക് തടസ്സമാകരുത് എന്നുമുള്ള വാദത്തോട് കോടതിയും അനുകൂലമായാണ് പ്രതികരിച്ചത്.

കോടതികൾക്ക് നിയമം റദ്ദാക്കാൻ അധികാരമുണ്ടെങ്കിലും ഏകീകൃതമായ ഒരു നിയമം കൊണ്ടുവരേണ്ടത് പാർലമെന്റിന്റെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി. വ്യക്തിനിയമങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കാൻ നിയമനിർമ്മാണ സഭയുടെ ഇടപെടൽ അനിവാര്യമാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ മൗലികമായ കടമകൾ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. കോടതിയുടെ ഇടപെടലുകൾ വഴി ഒരു ഭരണഘടനാപരമായ ശൂന്യത സൃഷ്ടിക്കപ്പെടാതെ നോക്കണമെന്നും അതിനായി നിയമനിർമ്മാണ സഭയുടെ വിവേകത്തിന് വിടുകയാണ് ഉചിതമെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജിയിൽ കൂടുതൽ വ്യക്തത വരുത്താനും ആവശ്യമായ ഭേദഗതികൾ വരുത്താനും ഹർജിക്കാർക്ക് കോടതി നിർദ്ദേശം നൽകി.