കലൂരില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോർട്ട്.

ഇക്കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോ?ഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഉമ തോമസ്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആര്‍ ബിന്ദു അടക്കമുള്ള സംഘത്തോടെ വീഡിയോ കോളിലൂടെ ഉമ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

അണുബാധയില്‍ നിന്നുമുള്ള മുന്‍കരുതലിന്റെ ഭാഗമായി ഉമ തോമസിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു എംഎല്‍എ വീഡിയോ കോളിലൂടെ ആര്‍. ബിന്ദുവുമായി സംസാരിച്ചത്.