2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ യുക്രെയ്ൻ റഷ്യ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. 2022 ഫെബ്രുവരിയിൽ യുക്രെയിനെ റഷ്യ ആക്രമിച്ചത് കടുത്ത പ്രതിസന്ധിയെ തുടർന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സർക്കാർ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
2020 നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൽ നിന്നും വിജയം തട്ടിപ്പറിച്ചതാണെന്നും പുടിൻ ആരോപിച്ചു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ ജയിച്ചിരുന്നുവെങ്കിൽ യുക്രെയ്നെ ആക്രമിക്കുന്ന നിലയിൽ റഷ്യക്ക് മുമ്പിൽ ഒരിക്കലും ഒരു പ്രതിസന്ധിയും ഉണ്ടാവില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലെ തന്റെ പരാജയത്തെ കുറിച്ച് ട്രംപ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെച്ചുകൊണ്ടാണ് പുടിനും സംസാരിച്ചത്.
അമേരിക്ക സഹായിക്കുകയാണെന്നുണ്ടെങ്കിൽ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. അതേ നിലയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തങ്ങളുടെ താൽപര്യങ്ങൾ മുൻനിർത്തി റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.



