ഊബർ ഡ്രൈവർ കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഇന്ത്യ സന്ദർശിക്കാനെത്തിയ സ്വീഡിഷ് കണ്ടന്റ് ക്രിയേറ്റർ. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആണ് സ്വീഡിഷ് കണ്ടന്റ് ക്രിയേറ്റർ ജൊനാസ് തന്റെ ദുരനുഭവം പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായ ഊബർ ഇന്ത്യയും രംഗത്തെത്തി.

താൻ ഊബർ ഇന്റർസിറ്റി റെഡൈ ബുക്ക് ചെയ്തെന്നും ഒരു തിരക്കേറിയ റോഡിന് നടുവിൽ ഡ്രൈവർ വാഹനം നിർത്തുന്നത് വരെ യാത്ര സു​ഗമമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടർന്ന്, കാർ കേടുവന്നു എന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 5,000 രൂപ പണവും ആവശ്യപ്പെട്ടു. 

പണം നൽകാൻ വിസ്സമതിച്ചതോടെ 45 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഡ്രൈവർ തന്നെ റോഡരികിൽ ഉപേക്ഷിച്ചതായും ജൊനാസ് പറഞ്ഞു. പിന്നാലെ ഊബറിൽ വിളിച്ച ശേഷം അവർ മൂന്ന് റൈഡ് ബുക്ക് ചെയ്ത് നൽകിയെങ്കിലും അവയെല്ലാം റദ്ദാക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ വൈറലായതോടെ സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ഊബർ ഇന്ത്യ രം​ഗത്തെത്തി. ആരോപണവിധേയനായ ഡ്രൈവർക്കെതിരേ ഊബർ നടപടിയെടുത്തതായും കമ്പനി അറിയിച്ചു. അതേസമയം, ഊബർ ഒരിക്കലും ഒരു നടപടിയും സ്വീകരിക്കില്ല എന്ന കമന്റുകളുമായി ഒട്ടേറെ ഉപയോക്താക്കൾ രം​ഗത്തെത്തി. ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനെതിരേ പരാതി നൽകിയിട്ടുണ്ടെന്നും അവരുടെ ‘ബോട്ട്’ മറുപടി തരുന്നതല്ലാതെ മറ്റ് നടപടികൾ ഉണ്ടാകില്ലെന്നും ഇവർ ആരോപിക്കുന്നു.

https://www.instagram.com/reel/DK6cKwrvEL7/?igsh=YmI2NWNkd3RwbnJj