കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാര്‍പ്പിട കെട്ടിടത്തിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തലസ്ഥാനമായ കുവൈറ്റ് സിറ്റിക്ക് തെക്ക് മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ അദാന്‍ ഏരിയയിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തീ നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയര്‍ സര്‍വീസ് അറിയിച്ചു. വീട്ടിനുള്ളില്‍ കുടുങ്ങിയ ആറ് പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മറ്റൊരു സംഭവത്തില്‍, കുവൈറ്റ് സിറ്റിക്ക് തെക്ക് അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അല്‍ ഷദ്ദാദിയ ഏരിയയിലെ അല്‍ ഷദ്ദാദിയ സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയില്‍ തീപിടിത്തമുണ്ടായി. അഗ്നിശമനയുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടത്തെ തീപ്പിടിത്തത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണില്‍, കുവൈറ്റ് സിറ്റിക്ക് തെക്ക്, മംഗഫ് ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച്, 50 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീന്‍സുകാരും ഉള്‍പ്പെടും. രാജ്യത്തുണ്ടായ ഏറ്റവും വലിയ തീപ്പിടിത്ത ദുരന്തത്തില്‍ ഒന്നായിരുന്നു ഇത്. ഷോര്‍ട്ട് ഇലക്ട്രിക് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ആറ് നിലകളുള്ള താമസ കെട്ടിടത്തിന്‍റെ ബില്‍ഡിങ് ഗാര്‍ഡിന്‍റെ മുറിയില്‍ നിന്നായിരുന്നു പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. അത് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിലെ അപ്പാര്‍ട്ടുമെന്‍റുകളെയും മുറികളെയും വേര്‍തിരിക്കുന്ന ഫയര്‍ എക്‌സിറ്റുകള്‍ അടച്ചതാണ് ഉയര്‍ന്ന മരണസംഖ്യയ്ക്ക് കാരണമെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.