ടൂറിസം രംഗത്ത് തുർക്കിയും അസർബൈജാനും നേരിടുന്നത് കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുകയാണ്. അവധിക്കാലമായ ഇപ്പോൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്സൈറ്റുകളുടെ കണക്ക്. വിമാന നിരക്കുകളിലും കുത്തനെ കുറവ് വന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
രണ്ട് ദിവസം മുന്നേ വരെ ഇസ്താംബൂളിലേക്കും ബാക്കുവിലേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് ഒന്നിന് ഒന്നര ലക്ഷം മുതൽ അറുപതിനായിരം രൂപ വരെയാകുമായിരുന്നു. ഇപ്പോൾ അത് 50 ശതമാനത്തിലധികം കുറഞ്ഞ് ഇരുപത്തിയയ്യായിരം രൂപ വരെയായി. ഇന്ത്യയിൽ നിന്നുള്ള തുർക്കിഷ് എയർലൈൻസിന്‍റെ പല വിമാന സർവീസുകളും ആളില്ലാത്തത് കൊണ്ട് റദ്ദാക്കി.
കേരളത്തിലടക്കം,രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് കമ്പനിയെ ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. കാർഗോ കൈകാര്യം ചെയ്യുന്ന സെലബി എയര്‍പോര്‍ട്ട് സര്‍വീസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. പാക് പിന്തുണയുടെ പേരില്‍ തുര്‍ക്കിയുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ സുതാര്യമായ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് സെലെബിയുടെ വിശദീകരണം.