തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി വച്ച് ഇന്ത്യ. സാങ്കേതിക വിഷയങ്ങൾ പറഞ്ഞാണ് രാഷ്ട്രപതിക്ക് ഉത്തരവ് കൈമാറുന്ന ചടങ്ങ് മാറ്റിയത്. രാഷ്ട്രപതി ഭവനിൽ ഇന്ന് നടക്കാനിരുന്ന ചടങ്ങാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രോട്ടോക്കോൾ വിഭാഗം മാറ്റി വച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
തുർക്കി അംബാസഡർ അലി മുറാത്ത് എർസോയിയെ കൂടാതെ, ബംഗ്ലാദേശിന്റെ പുതിയ ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയും തായ്‌ലൻഡ്, കോസ്റ്റാറിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. മുൻ അംബാസഡർ ഫിറാത്ത് സുനലിനെ തിരികെ വിളിച്ചതിനെത്തുടർന്ന് അലി മുറാത്ത് എർസോയി മാർച്ചിൽ ചുമതലയേറ്റിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് പ്രോട്ടോക്കോൾ മേധാവി അൻഷുമാൻ ഗൗറിന് ഉത്തരവിന്റെ പകർപ്പ് അലി മുറാത്ത് എർസോയ് സമർപ്പിച്ചിരുന്നു.