ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്നും വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പെന്റഗൺ മേധാവികളുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്, ഇറാന്റെ അന്ത്യം വരെ പോരാട്ടം തുടരുമെന്ന കടുത്ത നിലപാട് ട്രംപ് പ്രഖ്യാപിച്ചത്.

ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിന് (IRGC) കീഴടങ്ങുക അല്ലെങ്കിൽ മരണം എന്ന അന്ത്യശാസനമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കയെ ലക്ഷ്യം വെക്കാൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇത് തടയാൻ വേണ്ടിയാണ് പെട്ടെന്നുള്ള ഈ സൈനിക നീക്കം.

ഇറാനുമായി സമാധാന കരാറിൽ എത്താൻ അമേരിക്ക ശ്രമിച്ചെങ്കിലും ഇറാൻ എല്ലാ അവസരങ്ങളും നിരാകരിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ ഇല്ലാതാക്കുന്നത് അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് ട്രംപ് ആവർത്തിച്ചു. സൈന്യം ആയുധം താഴെ വെക്കണമെന്നും ഭരണകൂടത്തെ വീഴ്ത്താൻ ജനങ്ങൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് ആദ്യമായി സമ്മതിച്ചു. എങ്കിലും അമേരിക്കയുടെ സ്വയം രക്ഷയ്ക്കായി ഈ യുദ്ധം അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. “ഭീകര ശക്തികൾ ആണവായുധം നേടുന്നത് ലോകത്തിന് അപകടമാണ്. അത് തടയാൻ ഏതറ്റം വരെയും പോകും,” ട്രംപ് പറഞ്ഞു.പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത്, സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ എന്നിവരുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ വരും ദിവസങ്ങളിലെ ആക്രമണ പദ്ധതികൾക്ക് അന്തിമരൂപമായിട്ടുണ്ട്. കൃത്യമായ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ പിന്മാറില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.