വാഷിങ്ടൺ: ഈയാഴ്ച അവസാനം, സ്വിറ്റ്സർലൻഡിൽ നടക്കാനിരിക്കുന്ന യുഎസ്-ചൈന പ്രതിനിധി ചർച്ചയ്ക്ക് മുന്നോടിയായി വമ്പൻ പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ച വിലയിരുത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

ഏത് രാജ്യവുമായിട്ടായിരിക്കും ബിഗ് ഡീൽ എന്ന് ട്രംപ് പറഞ്ഞില്ലെങ്കിലും ചൈനയോ ബ്രിട്ടനോ, ഇതിൽ ഏതെങ്കിലും ഒരു രാജ്യവുമായാകും കരാർ എന്നാണ് പൊതുവേ പറയപ്പെടുന്നത്.

വലുതും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ ഒരു രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള, ഒരു സുപ്രധാന വാണിജ്യകരാറിനെ കുറിച്ച് സംസാരിക്കുന്നതിനായി നാളെ രാവിലെ പത്തുമണിക്ക് ഓവൽ ഓഫീസിൽ വമ്പൻ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്നാണ് ട്രംപിന്റെ കുറിപ്പിലുള്ളത്. അതേസമയം ഏത് രാജ്യവുമായി ബന്ധപ്പെട്ട കരാർ ആണെന്ന് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ട്രേഡ് റെപ്രസെന്റേറ്റീവ് ജെമിസൺ ഗ്രീർ എന്നിവരാണ് ചൈനയുടെ വൈസ് പ്രീമിയറായ ഹി ലെഫിങ്ങുമായി സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ജെനീവയിൽ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുക.

ചൊവ്വാഴ്ച ഓവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലും വളരെ വളരെ വലുതും പോസിറ്റീവുമായ പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് താനെന്ന് ട്രംപ് പറഞ്ഞിരുന്നു. ഏറെ പ്രധാനപ്പെട്ട, ഒരു പ്രത്യേക വിഷയത്തെ കുറിച്ച് ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെയുണ്ടായ സുപ്രധാന പ്രഖ്യാപനമായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.