ഇറാനിലെ ജലശുദ്ധീകരണ ശാലയ്ക്ക് (Desalination Plant) നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കടുത്ത ആരോപണങ്ങളുമായി മറുപടി നൽകി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ഇറാനികൾ ഭൂമിയിലുണ്ടായതിൽ വെച്ച് ഏറ്റവും ക്രൂരരായ ആളുകളാണെന്നും അവർ കുഞ്ഞുങ്ങളുടെ തലവെട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്.

ഇറാനിലെ ജല ശുദ്ധീകരണ ശാലയായ ഡീസാലിനേഷൻ പ്ലാന്റിന് നേരെ അമേരിക്ക ആക്രമണം നടത്തിയെന്ന ഇറാന്റെ ആരോപണത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ഈ പ്ലാന്റിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പ്രതികരിച്ചു.

‘ഡീസാലിനേഷൻ പ്ലാന്റിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അവർ ഒരു ഡീസാലിനേഷൻ പ്ലാന്റിനെക്കുറിച്ച് പരാതിപ്പെടുകയാണെങ്കിൽ, അവർ കുഞ്ഞുങ്ങളുടെ തലവെട്ടരുതെന്ന വസ്തുതയെക്കുറിച്ചാണ് ഞങ്ങൾ പരാതിപ്പെടുന്നത്,’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സമയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവർ ഈ വാക്കുകളെ അനുകൂലിച്ച് തലകുലുക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രിസ് മെനാഹൻ എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണങ്ങളെ ഇറാനുമായി ചേർത്തുവെച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘അവർ ഭൂമിയിലുണ്ടായതിൽ വെച്ച് ഏറ്റവും ക്രൂരരായ ആളുകളാണ്. അവർ കുഞ്ഞുങ്ങളുടെ തലവെട്ടുന്നു, സ്ത്രീകളെ വെട്ടിനുറുക്കുന്നു. ഒക്ടോബർ ഏഴിലേക്ക് നോക്കൂ, കഴിഞ്ഞ നാൽപ്പത്തി ഏഴ് വർഷമായി അവർ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഉന്നയിച്ച ഈ ആരോപണങ്ങൾക്ക് ഇതുവരെ തെളിവുകളില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കുഞ്ഞുങ്ങളുടെ തലവെട്ടിയെന്ന പ്രാഥമിക മൊഴികൾ ഉണ്ടായിരുന്നെങ്കിലും, ഇസ്രായേല്‍ അധികൃതർ ഒരിക്കലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പത്രറിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. അമേരിക്കൻ ഭരണകൂടവും മാധ്യമങ്ങളും ഹമാസും ഇറാനും തമ്മിലുള്ള പ്രവൃത്തികളെ മനപ്പൂർവ്വം ഒന്നിച്ച് ചേർക്കുകയാണെന്നും വിമർശനമുണ്ട്.