ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: യുഎസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് അടുത്ത നിമിഷം എന്തു ചെയ്യമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഈ നിമിഷം പറയുന്നത് അടുത്ത നിമിഷം മാറ്റിപ്പറയുന്നതില്‍ അദ്ദേഹത്തിന് യാതൊരു വൈഷമ്യവുമില്ല. രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഈ സ്വഭാവത്തില്‍ അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നുണ്ട്. അധികാരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുമായും റഷ്യയുമായും അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ശത്രുപക്ഷത്താണ് ഈ രണ്ടു രാജ്യങ്ങളെയും കാണുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്ന പേരില്‍ ഇന്ത്യയ്‌ക്കെതിരേ താരിഫ് ചുമത്തുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.
ഈ വര്‍ഷം മാര്‍ച്ച് 4 ന് രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായതിനുശേഷം കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. 2021 ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന മാരകമായ ആബി ഗേറ്റ് ബോംബാക്രമണത്തെക്കുറിച്ച് ആയിരുന്നു ആ വെളിപ്പെടുത്തല്‍. താലിബാന്‍ പിടിച്ചെടുക്കലിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ പലായനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു ആക്രമണം. ഇതില്‍ കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്നയാളെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. അറസ്റ്റിന് അദ്ദേഹം കാരണക്കാരനായ രാജ്യം ഏതാണെന്നും ട്രംപ് പരാമര്‍ശിച്ചു, പാകിസ്ഥാന്‍. ‘ഈ രാക്ഷസനെ പിടികൂടാന്‍ സഹായിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഞാന്‍ പ്രത്യേകിച്ച് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’ എന്നും ട്രംപ് കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചു.
മൂന്ന് മാസത്തിനു ശേഷം വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് ട്രംപ് ഉച്ചഭക്ഷണം നല്‍കിയത് പ്രോട്ടോകോള്‍ പോലും പാലിക്കാതെയുള്ള നടപടിയായിരുന്നു. ഒരു യുഎസ് പ്രസിഡന്റ് രാജ്യത്തിന്റെ രാഷ്ട്രത്തലവന്‍ അല്ലാത്ത പാകിസ്ഥാനില്‍ നിന്നുള്ള ഒരു സൈനിക മേധാവിയെ ആതിഥേയത്വം വഹിക്കുന്നത് ആദ്യമായിട്ടായിരുന്നു.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പാകിസ്താനെ ട്രംപ് യുഎസിന് ‘നുണകളും വഞ്ചനയും മാത്രം’ നല്‍കുന്ന രാജ്യമെന്നും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളങ്ങള്‍ നല്‍കുന്നവരെന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോ ബൈഡന്‍ ‘ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്ന്’ എന്നാണ് പാകിസ്താനെ വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ നിന്നെല്ലാം നാടകീയമായ മാറ്റമായിരുന്നു ട്രംപിന്റെ ആതിഥേയത്വം.
ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹ്രസ്വവും എന്നാല്‍ തീവ്രവുമായ സൈനിക ഏറ്റുമുട്ടല്‍ അതിനെ ശക്തിപ്പെടുത്തി. ആ സമയത്ത് യുഎസ് ഒരു വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ ഈ പുതിയ മാറ്റങ്ങള്‍ രാജ്യമെന്ന നിലയിലുള്ള യുഎസിന്റെ നയവ്യതിയാനമല്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മറിച്ച് ട്രംപിന്റെ വ്യക്തിപരമായ നിലപാടുകളുടെ ഫലമാണ് ഈ പുതിയ നീക്കങ്ങള്‍ പലതും. ‘മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ ഗതി മാറ്റുന്ന ഒരു ഭരണകൂടത്തെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇവിടെ ഒരു പ്രക്രിയയുമില്ല’ – എന്നാണ് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (MEI) സീനിയര്‍ ഫെലോ ആയ മാര്‍വിന്‍ വെയ്ന്‍ബോം ഇതേക്കുറിച്ച് പറയുന്നത്.
എന്നിരുന്നാലും, ട്രംപ് മുനീറിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നയതന്ത്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘പാകിസ്ഥാന്‍ സൈനിക മേധാവിയിലേക്കുള്ള ട്രംപിന്റെ ഉച്ചഭക്ഷണ ക്ഷണം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല, പ്രോട്ടോക്കോള്‍ പുനര്‍നിര്‍വചനവുമാണ്’- സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ (CUNY) വിശിഷ്ട ലക്ചറര്‍ റാസ അഹമ്മദ് റൂമി പറഞ്ഞു. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത് പാകിസ്ഥാന്‍ വാഷിംഗ്ടണിന്റെ റഡാറില്‍ മാത്രമല്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും ഇന്നര്‍ സര്‍ക്കിളില്‍ ആണെന്നതാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, കാരണം പാകിസ്ഥാനുമായി 900 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താന്‍. ഇതാണ് ട്രംപിന്റെ പെട്ടെന്നുള്ള പാക് പ്രണയത്തിന് കാരണമായതെന്നും ചിലര്‍ സംശയിക്കുന്നു. മുനീറുമായുള്ള ഉച്ചഭക്ഷണത്തിന് ശേഷം ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, പാകിസ്ഥാനികള്‍ക്ക് ‘ഇറാനെ നന്നായി അറിയാം, മറ്റുള്ളവരെക്കാള്‍ നന്നായി’ എന്ന് ട്രംപ് ചൂണ്ടിക്കാട്ടിയതും ഇതിന്റെ ഭാഗമായാണ്.
എന്നിരുന്നാലും, ട്രംപിന്റെ അഭിപ്രായത്തില്‍, മുനീറിനെ കാണാനുള്ള പ്രധാന കാരണം, 1.6 ബില്യണിലധികം ആളുകള്‍ താമസിക്കുന്ന ഈ മേഖലയെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ച ഏറ്റുമുട്ടലായ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മെയ് സംഘര്‍ഷം ശമിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിന് നന്ദി പറയുക എന്നതായിരുന്നു. ”ഇന്ത്യയുമായി] യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയാന്‍ ആഗ്രഹിച്ചു എന്നതാണ് ഞാന്‍ അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. മോദിയോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായും പാകിസ്ഥാനുമായും ഞങ്ങള്‍ ഒരു വ്യാപാര കരാറില്‍ പ്രവര്‍ത്തിക്കുന്നു.’- ട്രംപ് പ്രസ്താവിച്ചു.
1947-ലെ സ്വാതന്ത്ര്യം മുതല്‍ പാകിസ്താനുമായുള്ള യുഎസുമായുള്ള ബന്ധം ആരംഭിച്ചിരുന്നു, അതിനുശേഷം അവര്‍ ശീതയുദ്ധകാലത്ത് വാഷിംഗ്ടണുമായി സഖ്യത്തിലേര്‍പ്പെട്ടു. സോവിയറ്റ് അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തിനുശേഷം, പാകിസ്താന്‍ അവിടെ യുഎസ് താല്‍പ്പര്യങ്ങളെ പിന്തുണച്ചു. ഒടുവില്‍ മോസ്‌കോ സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കിയ മുജാഹിദീനുകളെ പിന്തുണയ്ക്കാന്‍ ഇരുവരും അടുത്തു സഹകരിക്കുകയും ചെയ്തു. തുടര്‍ന്ന്, 9/11 ന് ശേഷമുള്ള യുഎസ് ‘ഭീകരതയ്ക്കെതിരായ യുദ്ധത്തെ’ പാകിസ്ഥാന്‍ പിന്തുണച്ചു.
എന്നിരുന്നാലും, വര്‍ഷങ്ങളായി, യുഎസ് തന്ത്രപരമായ സമൂഹത്തിലെ പലരും വിശ്വസനീയമായ സുരക്ഷാ പങ്കാളിയെന്ന നിലയില്‍ പാകിസ്ഥാന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. പ്രത്യേകിച്ച് 9/11 ശില്പി ഒസാമ ബിന്‍ ലാദനെ 2011-ല്‍ റാവല്‍പിണ്ടിക്ക് സമീപമുള്ള അബോട്ടാബാദില്‍ പാകിസ്ഥാന്റെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കണ്ടെത്തിയതിനുശേഷം. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ കുറഞ്ഞു. സാമ്പത്തിക, സൈനിക, സാങ്കേതിക പിന്തുണയ്ക്കായി പാകിസ്താന്‍ ചൈനയെ കൂടുതലായി ആശ്രയിക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, മുന്‍ ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ പാകിസ്ഥാന് ലഭിക്കാതിരുന്ന ബഹുമാനം ഇപ്പോള്‍ ലഭിക്കുന്ന സാഹചര്യമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.



